Tuesday, May 5, 2009

8

സഹൃദയേ, ഈ ദിവസങ്ങള്‍ എന്നെ എത്ര അകലേക്കാണ്‌ കൊണ്ടുപോകുന്നത്. വാക്കുകളേ ഇല്ലാത്ത ഒരു തുരുത്തില്‍ ഞാന്‍ അകപ്പെട്ടിരിക്കുന്നതുപോലെ. നീ എന്നോട് വീണ്ടും വീണ്ടും ചോദിക്കുന്നു, എന്താണ്‌ ഒന്നും എഴുതാത്തതെന്ന്, എന്താണ്‌ ഒന്നും പറയാത്തതെന്ന്‌. വാക്കുകള്‍ കൂട്ടിപ്പിടിച്ച് എന്തെങ്കിലും പറഞ്ഞുതുടങ്ങുന്നതിന്‌ മുന്പുള്ള ലോകം ഞാന്‍ എങ്ങനെയായിരിക്കും ആവിഷ്കരിച്ചിട്ടുണ്ടാവുക?.ആവിഷ്കരിക്കാന്‍ അന്നെന്തെങ്കിലും ഉണ്ടായിരിക്കുമോ?പതുക്കെപ്പതുക്കെയാണെങ്കിലും ഭാഷ പഠിക്കുന്നതിനുമുന്പുള്ള ആ പഴയകാലത്തിലേക്ക് ചിലപ്പൊഴെങ്കിലും ഞാന്‍ എത്തിപ്പെടുന്നുണ്ട്. സഹൃദയേ, പക്ഷെ നീ എന്നെ എഴുത്തിലേക്കൊ സംസാരത്തിലേക്കോ വീണ്ടും വീണ്ടും വിലോഭിപ്പിക്കുന്നു. നീ എന്നാല്‍ നിന്റെ ശരീരം . ഇനിയുമുത്തരമില്ലാത്ത ഒരേയൊരു ചോദ്യം .

Wednesday, April 22, 2009

7

വിലാസിനീ, നീ എന്നോടു പൊറുക്കുക. നിന്നെ ഉള്‍ക്കൊള്ളാന്‍ ഞാന്‍ ഇനി എത്രമാത്രം വളരേണ്ടിയിരിക്കുന്നു.നിനക്കറിയാമല്ലോ ഞാന്‍ എന്നിലേക്ക് എത്രമാത്രം ഉള്‍വലിഞ്ഞവനാണെന്ന്.ആളുകളെ, ലോകത്തെ ഞാന്‍ എത്രമാത്രം ഭയക്കുന്നുവെന്ന്. നിന്നോടൊപ്പം നടക്കുമ്പോള്‍ കുട്ടിക്കാലത്ത് അമ്മയോടൊപ്പം നടക്കുമ്പോഴുണ്ടായ അതേ ഭയം ഞാന്‍ അനുഭവിച്ചു.അമ്മ എന്റെ കൈപിടിച്ച് നടക്കുമ്പോള്‍ എതിരെവരുന്ന ആളുകളുടെ കണ്ണിലാണ്‌ ഞാന്‍ അമ്മയെ കണ്ടത്‌, എന്നെക്കണ്ടത്‌.ആളുകള്‍ നിന്റെ തടിച്ച മുലകളിലേക്ക് തുറിച്ചുനോക്കുമ്പോള്‍ ഞാന്‍ വലിഞ്ഞുമുറുകി പൊട്ടേണ്ടതായിരുന്നു.നീ എന്റെ ആരുമല്ല,നിന്റെമേല്‍ എനിക്കൊന്നുമില്ല,എന്നൊക്കെ ഞാന്‍ എന്നെത്തന്നെ വിശ്വസിപ്പിക്കന്‍ ശ്രമിച്ചു.എന്റെ അധികാരം എന്റെ ഭയമായിരുന്നുവെന്ന് എന്നെങ്കിലും നീ തിരിച്ചറിഞ്ഞിരുന്നുവെങ്കില്‍,എന്റെ ഭയത്തിന്‌ നീ അഭയമായി മാറിയിരുന്നുവെങ്കില്‍ , വിലാസിനീ നമ്മെ സമര്‍ഥമായി ഒളിപ്പിക്കാന്‍ നം വെറുതെ കലഹിച്ചുകൊണ്ടിരുന്നപ്പോള്‍ , എന്നെങ്കിലുമൊരിക്കല്‍ നമ്മെ വെളിപ്പെടുത്താനുള്ള ധൈര്യം നമ്മിലാരെങ്കിലും കാണിച്ചിരുന്നെങ്കില്‍ ..

Thursday, April 16, 2009

6

വിനോദിനീ, നിന്നോടൊപ്പം ഇണചേരുന്നത് ദൈവമാണെന്നു കരുതുക. ആദ്യത്തെ ചുംബനം മുഴുമിപ്പിക്കുന്നതിനു മുമ്പേ നിന്റെ സെല്‍ഫോണില്‍ കാമുകന്റെ ബെല്‍ മുഴങ്ങിയിട്ടുണ്ടാവും . മനസില്ലാ മനസ്സോടെ ആ ചുംബനം നീ പൂര്‍ത്തിയാക്കിയെന്നിരിക്കും . അവന്റെ ലിംഗത്തില്‍ നിന്റെ കൈ മുറുകിത്തുടങ്ങുമ്പോഴായിരിക്കും നിന്റെ കാമുകന്റെ അടുത്ത ബെല്‍ മുഴങ്ങുക. ഞെട്ടിത്തിരിഞ്ഞ് വിനോദിനീ നീ പോയി ഫോണെടുക്കും .പാവം ദൈവം അവന്‍ ക്ഷമയുടെ പ്രതിരൂപമാണല്ലോ. താഴുന്ന ലിംഗത്തിലേക്കുനോക്കി തണുത്തുകിടക്കും . ക്ഷമാപണമോ കുറ്റബോധമോ ഇല്ലാതെ കാമുകന്റെ കുസൃതിയോര്‍ത്ത് ചിരിച്ച് നീ വീണ്ടും കിടക്കയിലേക്കു വന്ന് വീഴും . കത്തി കത്തി കത്തി നിന്റെ ശംഖു പുഷ്പത്തില്‍ അവന്‍ മണത്തു തുടങ്ങുമ്പോഴായിരിക്കും കാമുകന്റെ മൂന്നാമത്തെ ബെല്‍ മുഴങ്ങുക. എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ. ആരോടും ചോദിക്കാതെ ദൈവം സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങിപ്പോകും . ഞാന്‍ ദൈവമൊന്നുമല്ല വിനോദിനീ, വെറുമൊരു മനുഷ്യന്‍ . നിന്റെ കാമുകനാകാന്‍ അനുഗ്രഹിക്കപ്പെട്ട മറ്റൊരു ജന്മം .
വിനോദിനീ ഞാന്‍ നിന്നെ പരിഹസിക്കുകയല്ല. ഒരു പെണ്ണിനേയും പരിഹസിക്കാന്‍ ഞാന്‍ ആളല്ല, ആണുമല്ല. ഉറക്കത്തിലേക്കുറക്കത്തിലേക്കുലച്ചുകൊണ്ടേയിരിക്കുന്ന അവസാനിക്കാത്ത മൂര്‍ഛകളേക്കാള്‍ ഉണര്‍വിലേക്കുണര്‍വിലേക്കുയിര്‍പ്പിച്ചുകൊ ണ്ടേയിരിക്കുന്ന നീതന്ന മുറിഞ്ഞ മൂര്‍ഛകളാണ്‌ ഇന്നുമെന്നെ ജീവിപ്പിക്കുന്നത്.