Friday, September 11, 2009

16

എലിസബത്ത്, അന്നു നാം ഏഴാം ക്ലാസ്സിലായിരുന്നു. രണ്ടുമാസത്തെ അവധിക്കാലത്തിനുശേഷം മെയ്മാസത്തെ അവസാനത്തെ ദിവസങ്ങളിലൊന്നില്‍ ക്ലാസ്സുതിരിക്കുന്നതിനായി നമ്മളെ സ്കൂളിലേക്കു വിളിപ്പിച്ചു.ആ രണ്ടുമാസത്തെ കാത്തിരിപ്പിന്റെ കനം ജീവിതത്തില്‍ ഒരിക്കലും ഞാന്‍ അനുഭവിച്ചിട്ടില്ല. ഓരോ ഡിവിഷനിലേക്കുമുള്ള പേരുകള്‍ വിളിക്കുമ്പോള്‍ അതില്‍ നീയുണ്ടോ ഞാനുണ്ടോ എന്നുമാത്രമായിരുന്നു ഞാന്‍ കേട്ടുകൊണ്ടിരുന്നത്.

നിര്‍ത്ത് -എലിസബത്ത് പറഞ്ഞു. ഇതുപോലൊരുകഥ എല്ലാ വഴിപോക്കനും പറയാനുണ്ടാവും . ഇതൊക്കെ കണ്ടും കേട്ടും ഞാന്‍ ചടച്ചിരിക്കുകയാണ്‌.


'എലിസബത്ത് എന്റെ കഥകള്‍ എല്ലാവരുടേതും പോലെയായത്‌ എന്റെ കുഴപ്പം കൊണ്ടല്ല.ടാറിട്ട വഴിയിലൂടെ മാത്രം നടക്കുന്നവരുടെ കഥ ഒരുപോലെയാകാതെ തരമില്ലല്ലോ'.


'എനിക്കുനിന്റെ പഴങ്കഥകളോ മറുകടയാളങ്ങളോ കാണേണ്ട. നിലവില്‍ നിനക്കെന്താണ്‌ എന്നില്‍നിന്നാവശ്യം എന്നുമാത്രം അറിഞ്ഞാല്‍ 'മതി-എലിസബത്ത് പറഞ്ഞു.

15

പെണ്ണേ, നിന്റെ മുഴുപ്പുകളിലും മിനുപ്പുകളിലും പടര്‍ന്നുകിടക്കുന്ന നീലിച്ച ഞരമ്പുകള്‍ എന്റെ വേരുകളാണ്‌. എന്റെ നിയന്ത്രണത്തിലല്ലാത്ത [നിയന്ത്രണം തെറ്റിക്കുന്ന]എന്റെസ്വന്തം വേരുകള്‍

Sunday, July 5, 2009

14

തുറമുഖനഗരത്തില്‍ കായലിനോടുചേര്‍ന്നുള്ള ഇരിപ്പിടത്തില്‍ എലിസബത്തിനൊപ്പം അവളുടെ മുഖത്തേക്കുനോക്കാതെ വിദൂരത്തിലേക്കുനോക്കി ഇരിക്കുമ്പോള്‍ സമാനമായ സാഹചര്യത്തില്‍ ഏതൊരാളിലുമെന്നതുപോലെ ജോണ്‍മത്തായിയുടെ മനസ്സിലേക്കും ഓര്‍മകള്‍ ഇരമ്പിയെത്തി. കായലിലെ താളത്തിലിളകുന്ന വെള്ളത്തിലേക്കുനോക്കി തന്റെ ഓര്‍മകളെ ക്രമപ്പെടുത്താന്‍ അയാള്‍ ശ്രമിക്കാതിരുന്നില്ല. പക്ഷെ ഇത് ഓര്‍മകളുടെ സമയമല്ലെന്നും , ഓര്‍മകള്‍ക്ക് ഇത്തരമൊരു സന്ദര്‍ഭത്തില്‍ ഒന്നുംചെയ്യാനില്ലെന്നും അയാള്‍ക്കറിയാമായിരുന്നു. എലിസബത്ത് തന്നെ അന്വേഷിച്ചുവന്നത്‌ അവള്‍ക്കുതന്നെ വിശ്വാസമായതിനാലാണെന്ന് ജോണ്‍മത്തായിക്കു മനസ്സിലായി.

13

എന്തുകൊണ്ട് വനമാലിക? ഗോവര്‍ധന്‍ തന്നോടുതന്നെ പലവട്ടം ചോദിച്ചിട്ടുള്ളതാണ്‌.ഒരിക്കലും അവളോട് സംസാരിച്ചിട്ടില്ലെങ്കിലും താനവളെ പ്രണയിക്കുന്നു എന്ന് ഗോവര്‍ദ്ധന്‍ തിരിച്ചറിഞ്ഞിരുന്നു.ഒരുപക്ഷെ, നാല്‍പതുവര്‍ഷം നീണ്ട തന്റെ ജീവിതത്തിലാദ്യമായി.പോയ നാല്‍പതുവര്‍ഷങ്ങള്‍ ഒരു പെണ്‍കുട്ടിക്കും കടന്നുവരാനാവാത്ത വിധത്തില്‍ തന്റെ മനസ്സിനേയും ശരീരത്തേയും ഗോവര്‍ധന്‍ അടച്ചുവെച്ചിരുന്നു.പെണ്ണുങ്ങളോടുള്ള തന്റെ പകയുടെ കാലം കഴിഞ്ഞെന്നും ഒരു പെണ്‍കുട്ടിയുടെ മുടിച്ചുരുളുകളില്‍ തന്റെ മനസ്സ് കുരുങ്ങിപ്പോയെന്നും ഗോവര്‍ധന്‍ തിരിച്ചറിഞ്ഞ നിമിഷം തന്റെ ശരീരം മറ്റാരുടെയോ നിയന്ത്രണത്തിലുള്ള എന്തോ ഒന്നായി അയാള്‍ക്കുതോന്നി.മുന്പൊരിക്കലുമുണ്ടാകാത്തവിധത്തില്‍ കണ്ണാടിയിലേക്കുനോക്കി നീണ്ടനേരം പകച്ചുനില്‍ക്കാനേ അയാള്‍ക്കു കഴിഞ്ഞുള്ളു.

Friday, June 26, 2009

12


കാട്ടിലൂടെയുള്ള യാത്രകളിലായിരുന്നു ഗോവര്‍ധന്‍ വനമാലികയെ കണ്ടത്. അവളൊരു കാട്ടുചെടിയോ കാട്ടുപൂവോ കാട്ടുവള്ളിയോ കാട്ടുപെണ്ണോ ഒന്നുമായിരുന്നില്ല. പക്ഷേ, കാട് എല്ലായിപ്പോഴും അവളെ മാത്രം ഓര്‍മിപ്പിച്ചു. ഒരുപാട് നിലകളുള്ള ഒരു കെട്ടിടം , അതു കാടായിരുന്നോ, ചില്ലുഭിത്തികള്‍ കൊണ്ട് തിരിച്ചിരിക്കുന്ന നിരവധി മുറികള്‍ , ഒന്ന് ഒന്നില്‍ പ്രതിഫലിക്കുന്നതുപോലെയുള്ള വിചിത്രമായ നിര്‍മിതി, ഒരോഫീസ് മുറിക്ക് ഒരിക്കലും ചേരാത്ത തരത്തില്‍ . അവിടെ ആരുമുണ്ടായിരുന്നില്ല, അവളൊഴികെ മറ്റാരും . അയാള്‍ക്ക് മുഖംതിരിഞ്ഞ് അവളാരോടോ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. കസേരയുടെ പിന്നിലേക്ക് ഉലഞ്ഞുകിടക്കുന്ന അവളുടെ നീണ്ട , ചുരുണ്ട മുടിയിഴകള്‍ .പെണ്‍കുട്ടികളുടെ നീണ്ട മുടിയോടുള്ള അയാളുടെ വെറുപ്പുകൊണ്ടുമാത്രം രണ്ടാമതൊരു നോട്ടം പാടില്ലാത്തതായിരുന്നു. പക്ഷെ അതുണ്ടായി. എന്തുകൊണ്ടോ . അന്ന് കാട്ടിലേക്കുള്ള യാത്ര കൂട്ടുകാരോടൊന്നിച്ചായിരുന്നു. വെളിച്ചം വീഴുന്ന വള്ളിപ്പടര്‍പ്പുകളിലേക്ക് തനിച്ചുകയറുമ്പോള്‍ താന്‍ മറ്റെവിടെയോ ആണെന്ന് ഗോവര്‍ധനു തോന്നി. അവളുടെ ചുരുള്‍മുടികള്‍. വനമാലികേ.. അയാള്‍ വിളിച്ചു. അവള്‍ ചെറിയ കുസൃതിയോടെ ഈണത്തിലൊന്നു മൂളി. അവിടെ ആരും ഉണ്ടായിരുന്നില്ല. അയാളുടെ കൂട്ടുകാര്‍ അപ്പൊഴേക്കും എവിടെയോ എത്തിയിരുന്നു. കാമറ നിലത്തേക്കു തിരിച്ചുപിടിച്ച് അയാള്‍ അതിനുള്ളിലേക്കു നോക്കി, ഇരുട്ടില്‍ വെളിച്ചത്തിന്റെ ഒരു വര. വനമാലികേ.. അയാള്‍ വീണ്ടും വിളിച്ചു.പുരാതനമായ എന്തെക്കെയോ ഭയങ്ങള്‍ തന്നെ വന്ന് ചൂഴ്ന്നുനില്‍ക്കുന്നതായി അയാള്‍ക്കുതോന്നി. ആകാശംമുട്ടെ വളര്‍ന്നുനില്‍ക്കുന്ന മരത്തോടുചേര്‍ന്ന് അവളെയോര്‍ത്ത് സ്വയംഭോഗം ചെയ്യുമ്പോള്‍ , അവളുടെ ചുരുള്‍മുടിയുടെ വന്യതയിലേക്ക് ഗോവര്‍ധന്‍ ഊളിയിട്ടുകൊണ്ടേയിരുന്നു. വനമാലികേ... അയാള്‍ വിളിച്ചു, ആരുമുണ്ടായിരുന്നില്ല വിളികേള്‍ക്കാന്‍ . വനമാലികേ.. അയാള്‍ വിളിച്ചു. വീണ്ടും വീണ്ടും വിളിച്ചു.

Thursday, June 25, 2009

11

ഞാന്‍ നിന്നെ പിന്തുടരുന്നത്, നീ അകന്നുപൊയിട്ടും വിടാതെ കൂടുന്നത്, ഞാന്‍ പിന്തുടരുന്നതുകൊണ്ടുമാത്രം നിനക്കു പലതും നഷ്ടപ്പെടുന്നുണ്ടെന്നറിഞ്ഞിട്ടും വേദനിക്കാത്തത്, നീ ഞാന്‍ കാണുന്ന നൂറായിരം പെണ്‍കുട്ടികളില്‍ നിന്ന് വ്യത്യസ്തയായതിനാലല്ല, നിന്നെ പിന്തുടരുമ്പോള്‍, അതില്‍ തുടരുമ്പോള്‍ , തുടര്‍ന്നുകൊണ്ടേയിരിക്കുമ്പോള്‍, ഞാന്‍ നൂറായിരം ആണ്‍കുട്ടികളില്‍ നിന്ന് വ്യത്യസ്തനാകുന്നതിനാലാണ്

Friday, June 5, 2009

10


ഇ എന്ന നഗരത്തിലെ സര്‍വകലാശാലാ കാമ്പസ്സില്‍ ഗവേഷണ വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ്‌ ജോണ്‍ മത്തായി എലിസബത്തിനെ വീണ്ടും കാണുന്നത്‌. കാമ്പസ്സിനും എലിസബത്ത്‌ ജോലിചെയ്യുന്ന ഹോസ്പിറ്റലിനുമിടയില്‍ ദുര്‍ഗന്ധം വമിക്കുന്ന ഒരു ഓടയുടെ അകലമേയുണ്ടായിരുന്നുള്ളു. ഒരിക്കലും എത്തിപ്പെടാനാവാത്ത ഒരകലം , ആരും ചാടിക്കടക്കാന്‍ ധൈര്യപ്പെടാത്ത ഒരകലം. ജോണ്‍മത്തായിക്ക് അതിനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ സഹപാഠി മദ്യപിച്ച് അബോധാവസ്ഥയിലാകേണ്ടിവന്നു ആ മുഷിഞ്ഞ അകലം ചാടിക്കടക്കാന്‍. എലിസബത്തിന്‌ അയാളെ മനസ്സിലായില്ല. എല്ലാം പറഞ്ഞിട്ടും കൈനഖത്തിലെ കറുത്ത മറുക് കാണിച്ചുകൊടുത്തിട്ടും തന്റെ കളിക്കൂട്ടുകാരനാണ്‌ മുന്നില്‌ നില്‌ക്കുന്നതെന്ന് അവള്‍ വിശ്വസിച്ചില്ല. വീണ്ടും കാണാമെന്നുപോലും പറയാതെ അവള്‍ ആ അപരിചിതനെ യാത്രയാക്കി. അയാളാകട്ടെ ഏതോ വിഭ്രമത്തിലകപ്പെട്ടതുപോലെ അവിടം വിട്ട് പോകുകയും ചെയ്തു.

Tuesday, June 2, 2009

9

ജീവിക്കാന്‍ മരണമല്ലാതെ മറ്റേതുമാര്‍ഗമാണുള്ളത്?

ഏതോ ഒരു ദിവസത്തിന്റെ ഏതോ ഒരു നിമിഷത്തില്‍ ജോണ്‍ മത്തായി മരിക്കാന്‍ തീരുമാനിച്ചു. മരിക്കാന്‍ നേരത്ത് ജീവിച്ചിരിക്കുന്നവര്‍ക്കായി എഴുതിവെക്കേണ്ട വാക്കുകളെക്കുറിച്ച് അയാള്‍ മറന്നില്ല. തന്റെ മരണത്തില്‍ മറ്റാര്‍ക്കും ഉത്തരവാദിത്വമില്ലന്ന് മറ്റാരെക്കാളും നന്നായി അയാള്‍ക്കുതന്നെ അറിയാമായിരുന്നു. മറ്റാരെക്കാളും എന്നതില്‍ അയാളുടെ ഭാര്യയും അമ്മയും പത്തില്‍ക്കുറയാത്ത കാമുകിമാരും ചത്തുപോയ മത്തായിയും ഉള്‍പ്പെടും .മരണം തന്റെമാത്രം ജോലിയാണ്‌. ആ ജോലി എത്രയും പെട്ടെന്ന് തീര്‍ക്കുന്നതിനെക്കുറിച്ചുമാത്രമാണ്‌ ആ നിമിഷം അയാള്‍ ആലോചിച്ചത്‌. തന്റെ മരണത്തിന്‌ ജോണിന്‌ തന്റേതായ ന്യായീകരണങ്ങളുണ്ടായിരുന്നു. അതു ലോകം അറിയണമെന്നതുകൊണ്ടുമാത്രം അയാള്‍ എഴുതിവെക്കാന്‍ തയ്യാറായി. അതില്‍ ഒന്നാമത്തെ കാരണം ജീവിതത്തിന്‌ അര്‍ഥമുണ്ടെന്ന പഴഞ്ചന്‍ ചിന്ത തന്നെയാണ്‌. അര്‍ഥമില്ലാത്ത ജീവിതം അപ്രസക്തമാണ്‌. ജീവിച്ചിരിക്കെ എവിടെയോവെച്ച് തന്റെ ജീവിതം അപ്രസക്തമാകുന്നതായി ജോണ്‍ തിരിച്ചറിഞ്ഞു. നന്നായി കളിച്ചുകൊണ്ടിരിക്കെ മറ്റാരുടെയോ സമ്മര്‍ദത്താല്‍ കളത്തിനു പുറത്താക്കപ്പെട്ട കളിക്കാരനെപ്പോലെ , ടീമിന്റെ വിജയം തന്റെ ആഗ്രഹത്തിന്റെ പുറത്താണെന്ന്‌ അയാള്‍ തിരിച്ചറിഞ്ഞു. ടീമിന്റെ പരാജയവും താന്‍ ആഗ്രഹിക്കേണ്ടതില്ലെന്ന് അയാള്‍ തീരുമാനിച്ചു. അത്തരമൊരു തീരുമാനം തന്റെ മരണമാണെന്ന് പക്ഷേ വളരെ വൈകിമാത്രമാണ്‌ അയാള്‍ തിരിച്ചറിഞ്ഞത്‌. പൂര്‍ണതയിലേക്കു പോകുന്നൊരാള്‍ മരണത്തിലേക്കാണ്‌ പോകുന്നതെന്ന് അന്നുവരെ ആരും അയാള്‍ക്ക് പറഞ്ഞുകൊടുത്തിരുന്നില്ല. അച്ഛന്‍ മത്തായി പോലും .കയറുകുരുക്കാനെടുത്ത സമയം മുഴുവന്‍ അപൂര്‍ണതയിലേക്കു നീങ്ങി ജീവിതത്തെ തിരിച്ചുപിടിക്കണമെന്ന് അയാള്‍ ആഗ്രഹിക്കാതിരുന്നില്ല. പക്ഷെ അതെങ്ങനെ എന്ന ആശയക്കുഴപ്പം കഴുത്ത് കുരുക്കിലേക്ക് കടത്തുന്നതുവരെ അവസാനിച്ചില്ല.

Tuesday, May 5, 2009

8

സഹൃദയേ, ഈ ദിവസങ്ങള്‍ എന്നെ എത്ര അകലേക്കാണ്‌ കൊണ്ടുപോകുന്നത്. വാക്കുകളേ ഇല്ലാത്ത ഒരു തുരുത്തില്‍ ഞാന്‍ അകപ്പെട്ടിരിക്കുന്നതുപോലെ. നീ എന്നോട് വീണ്ടും വീണ്ടും ചോദിക്കുന്നു, എന്താണ്‌ ഒന്നും എഴുതാത്തതെന്ന്, എന്താണ്‌ ഒന്നും പറയാത്തതെന്ന്‌. വാക്കുകള്‍ കൂട്ടിപ്പിടിച്ച് എന്തെങ്കിലും പറഞ്ഞുതുടങ്ങുന്നതിന്‌ മുന്പുള്ള ലോകം ഞാന്‍ എങ്ങനെയായിരിക്കും ആവിഷ്കരിച്ചിട്ടുണ്ടാവുക?.ആവിഷ്കരിക്കാന്‍ അന്നെന്തെങ്കിലും ഉണ്ടായിരിക്കുമോ?പതുക്കെപ്പതുക്കെയാണെങ്കിലും ഭാഷ പഠിക്കുന്നതിനുമുന്പുള്ള ആ പഴയകാലത്തിലേക്ക് ചിലപ്പൊഴെങ്കിലും ഞാന്‍ എത്തിപ്പെടുന്നുണ്ട്. സഹൃദയേ, പക്ഷെ നീ എന്നെ എഴുത്തിലേക്കൊ സംസാരത്തിലേക്കോ വീണ്ടും വീണ്ടും വിലോഭിപ്പിക്കുന്നു. നീ എന്നാല്‍ നിന്റെ ശരീരം . ഇനിയുമുത്തരമില്ലാത്ത ഒരേയൊരു ചോദ്യം .

Wednesday, April 22, 2009

7

വിലാസിനീ, നീ എന്നോടു പൊറുക്കുക. നിന്നെ ഉള്‍ക്കൊള്ളാന്‍ ഞാന്‍ ഇനി എത്രമാത്രം വളരേണ്ടിയിരിക്കുന്നു.നിനക്കറിയാമല്ലോ ഞാന്‍ എന്നിലേക്ക് എത്രമാത്രം ഉള്‍വലിഞ്ഞവനാണെന്ന്.ആളുകളെ, ലോകത്തെ ഞാന്‍ എത്രമാത്രം ഭയക്കുന്നുവെന്ന്. നിന്നോടൊപ്പം നടക്കുമ്പോള്‍ കുട്ടിക്കാലത്ത് അമ്മയോടൊപ്പം നടക്കുമ്പോഴുണ്ടായ അതേ ഭയം ഞാന്‍ അനുഭവിച്ചു.അമ്മ എന്റെ കൈപിടിച്ച് നടക്കുമ്പോള്‍ എതിരെവരുന്ന ആളുകളുടെ കണ്ണിലാണ്‌ ഞാന്‍ അമ്മയെ കണ്ടത്‌, എന്നെക്കണ്ടത്‌.ആളുകള്‍ നിന്റെ തടിച്ച മുലകളിലേക്ക് തുറിച്ചുനോക്കുമ്പോള്‍ ഞാന്‍ വലിഞ്ഞുമുറുകി പൊട്ടേണ്ടതായിരുന്നു.നീ എന്റെ ആരുമല്ല,നിന്റെമേല്‍ എനിക്കൊന്നുമില്ല,എന്നൊക്കെ ഞാന്‍ എന്നെത്തന്നെ വിശ്വസിപ്പിക്കന്‍ ശ്രമിച്ചു.എന്റെ അധികാരം എന്റെ ഭയമായിരുന്നുവെന്ന് എന്നെങ്കിലും നീ തിരിച്ചറിഞ്ഞിരുന്നുവെങ്കില്‍,എന്റെ ഭയത്തിന്‌ നീ അഭയമായി മാറിയിരുന്നുവെങ്കില്‍ , വിലാസിനീ നമ്മെ സമര്‍ഥമായി ഒളിപ്പിക്കാന്‍ നം വെറുതെ കലഹിച്ചുകൊണ്ടിരുന്നപ്പോള്‍ , എന്നെങ്കിലുമൊരിക്കല്‍ നമ്മെ വെളിപ്പെടുത്താനുള്ള ധൈര്യം നമ്മിലാരെങ്കിലും കാണിച്ചിരുന്നെങ്കില്‍ ..

Thursday, April 16, 2009

6

വിനോദിനീ, നിന്നോടൊപ്പം ഇണചേരുന്നത് ദൈവമാണെന്നു കരുതുക. ആദ്യത്തെ ചുംബനം മുഴുമിപ്പിക്കുന്നതിനു മുമ്പേ നിന്റെ സെല്‍ഫോണില്‍ കാമുകന്റെ ബെല്‍ മുഴങ്ങിയിട്ടുണ്ടാവും . മനസില്ലാ മനസ്സോടെ ആ ചുംബനം നീ പൂര്‍ത്തിയാക്കിയെന്നിരിക്കും . അവന്റെ ലിംഗത്തില്‍ നിന്റെ കൈ മുറുകിത്തുടങ്ങുമ്പോഴായിരിക്കും നിന്റെ കാമുകന്റെ അടുത്ത ബെല്‍ മുഴങ്ങുക. ഞെട്ടിത്തിരിഞ്ഞ് വിനോദിനീ നീ പോയി ഫോണെടുക്കും .പാവം ദൈവം അവന്‍ ക്ഷമയുടെ പ്രതിരൂപമാണല്ലോ. താഴുന്ന ലിംഗത്തിലേക്കുനോക്കി തണുത്തുകിടക്കും . ക്ഷമാപണമോ കുറ്റബോധമോ ഇല്ലാതെ കാമുകന്റെ കുസൃതിയോര്‍ത്ത് ചിരിച്ച് നീ വീണ്ടും കിടക്കയിലേക്കു വന്ന് വീഴും . കത്തി കത്തി കത്തി നിന്റെ ശംഖു പുഷ്പത്തില്‍ അവന്‍ മണത്തു തുടങ്ങുമ്പോഴായിരിക്കും കാമുകന്റെ മൂന്നാമത്തെ ബെല്‍ മുഴങ്ങുക. എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ. ആരോടും ചോദിക്കാതെ ദൈവം സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങിപ്പോകും . ഞാന്‍ ദൈവമൊന്നുമല്ല വിനോദിനീ, വെറുമൊരു മനുഷ്യന്‍ . നിന്റെ കാമുകനാകാന്‍ അനുഗ്രഹിക്കപ്പെട്ട മറ്റൊരു ജന്മം .
വിനോദിനീ ഞാന്‍ നിന്നെ പരിഹസിക്കുകയല്ല. ഒരു പെണ്ണിനേയും പരിഹസിക്കാന്‍ ഞാന്‍ ആളല്ല, ആണുമല്ല. ഉറക്കത്തിലേക്കുറക്കത്തിലേക്കുലച്ചുകൊണ്ടേയിരിക്കുന്ന അവസാനിക്കാത്ത മൂര്‍ഛകളേക്കാള്‍ ഉണര്‍വിലേക്കുണര്‍വിലേക്കുയിര്‍പ്പിച്ചുകൊ ണ്ടേയിരിക്കുന്ന നീതന്ന മുറിഞ്ഞ മൂര്‍ഛകളാണ്‌ ഇന്നുമെന്നെ ജീവിപ്പിക്കുന്നത്.

Friday, April 3, 2009

5.ജെ

1.ജെ നിന്നോടൊപ്പം നടക്കുമ്പോള്‍ ഞാന്‍ ആകാശത്തോളമുയരുന്നുണ്ട്. അതിശയോക്തി എടുത്തുകളഞ്ഞാല്‍ തന്നെയും ഏറ്റവും ഉയരത്തിലുള്ള ഒരു മരത്തോളമെങ്കിലും ഉയരുന്നു. വീടുകളും ഇടവഴികളും വ്യാപരസ്ഥലങ്ങളും എല്ലാം ആ ഉയരത്തില്‍ നിന്ന് എനിക്കു കാണാനാകുന്നു.പക്ഷെ നീ പോയിക്കഴിയുമ്പോള്‍ ഞാന്‍ ഭൂമിയിലേക്കുതന്നെ തിരികെയെത്തുന്നു. എതിരെവരുന്ന മനുഷ്യന്‍ പോലും അത്രമാത്രം അപ്രാപ്യനാകുന്നു.
ഇന്നലെ നിന്നോടൊപ്പം അഗ്രഹാരത്തിലൂടെ നടക്കുമ്പോള്‍ , തലനരച്ച ബ്രാഹ്മണ സ്ത്രീകള്‍ ചുമരില്‍ ചാരിയിരുന്ന് പോക്കുവെയിലേല്‍ക്കുന്നുണ്ടായിരുന്നു, നിന്നെ മൂകനായി വിട്ട് ഞാന്‍ നീ മുന്പ് പറഞ്ഞ ചില കാര്യങ്ങള്‍ ഓര്‍ക്കുകയായിരുന്നു. കാഴ്ചയേയും കാഴ്ചക്കാരനേയും കുറിച്ച്. എല്ലാ ആകുലതകളും വിട്ട് ചിലപ്പോഴെങ്കിലും ഞാന്‍ കാഴ്ചകളിലേക്ക് വന്നു വീഴുന്നുണ്ട്, പക്ഷെ ചിലപ്പോള്‍ ചിലപ്പോള്‍ മാത്രം . എല്ലായിപ്പോഴും, എല്ലായിപ്പോഴും കാഴ്ചക്കാരന്‍ ഉണര്‍ന്നിരിക്കുന്നു, ഉറങ്ങുമ്പോള്‍ പോലും.
എന്നത്തെയും പോലെ വൈകുന്നേരത്തെ വെയില്‍വീണ പുഴക്കടവിലേക്ക് നീ എന്നെ കൂട്ടിക്കൊണ്ടുപോയി. പാറക്കൂട്ടങ്ങള്‍ നിറഞ്ഞ പുഴയോരത്ത് പണികഴിഞ്ഞ് കുളിക്കാനെത്തിയവര്‍ തൂറാനിരിക്കുന്നുണ്ടായിരുന്നു. വെറുതെ കൌതുകത്തിനുവേണ്ടിമാത്രം നീ മൂക്കുപൊത്തുന്നുണ്ടോയെന്ന് ഞാന്‍ നോക്കി, തിരിഞ്ഞു നടക്കുന്നുണ്ടോയെന്നും . നീ അവിടെയുണ്ടായിരുന്നെങ്കിലും ഞാനുണ്ടായിരുന്നിടത്തൊന്നും നീയുണ്ടായിരുന്നില്ല.
ഞാന്‍ ... ആരുടെകൂടെ നടക്കുമ്പൊഴും കിടക്കുമ്പൊഴും രമിക്കുമ്പൊഴും ഞാന്‍... ഞാന്‍മാത്രം തനിച്ച്.

Sunday, March 22, 2009

4

വിലാസിനീ നിനക്കുശേഷം ഞാന്‍ മറ്റാരെയും പ്രണയിക്കാതിരുന്നത്‌ നിനക്കുപകരം വെക്കാന്‍ മറ്റൊരാളെ കണ്ടെത്താത്തതിനാലല്ല, നിന്നെ പ്രണയിച്ചതിന്റെ ക്ഷീണം മാറാഞ്ഞതിനാലാണ്‌.ഞാന്‍ നിന്നെ പരിഹസിക്കുകയല്ല.ഒരു പെണ്ണിനെ പരിഹസിക്കാന്‍മാത്രം ഞാന്‍ വളര്‍ന്നിട്ടില്ല.

നീ എനിക്കാരായിരുന്നു വിലാസിനീ?

അന്ന് ജീവിതത്തില്‍ രണ്ടാമതായിമാത്രം നാം കണ്ടുമുട്ടുകയായിരുന്നു. നിന്നോടുള്ള പ്രണയം എങ്ങനെ പറയും എന്ന് ആരാഞ്ഞാരാഞ്ഞ് ഞാന്‍ അകത്തെവിടെയോ ആധിയോടെ ചെന്നുമുട്ടുന്നുണ്ടായിരുന്നു.ഒരു വാക്കുപോലും എന്നെ പറയാന്‍ വിടാതെ ....

വിലാസിനീ എനിക്ക് ഇതിനപ്പുറം നിന്നെ കുറിച്ച് എഴുതാനാവുന്നില്ല . ഒരുപക്ഷേ നിന്നെ കുറിച്ച് എഴുതാന്‍ മാത്രമുള്ള അകലം എനിക്കാകാത്തതിനാലാവും . മറ്റൊരിക്കല്‍ മറ്റൊരു രീതിയില്‍ ഞാനിത് പൂര്‍ത്തിയാക്കും വരെ നീ പൊറുക്കുക.

Friday, March 20, 2009

3.പേരമരം

1.
വീട്ടില്‍നിന്നുവിട്ട് പറമ്പില്‍ കൈത്തോടിനോടു ചേര്‍ന്നായിരുന്നു പേരമരം . കൈത്തോടിനുമീതെ, തെങ്ങും കവുങ്ങും കപ്പയുമൊക്കെ നില്‍ക്കുന്ന പറമ്പുകള്‍ക്കും മീതെ ചിലപ്പോള്‍ പൂത്തും പൂക്കാതെയും ഇലപൊഴിച്ചും പൊഴിക്കാതെയും കൂറ്റനൊരു മേഫ്ലവര്‍. ആകാശത്ത് പേരയുടെ പച്ചച്ചില്ലകളും മേഫ്ലവറിന്റെ ചുവന്ന ചില്ലകളും കെട്ടിപ്പിടിച്ചുകിടക്കും. കാറ്റില്‍ ഒന്നിളകി, അയഞ്ഞ് മാറിനിന്ന് ശ്വസിക്കും . വീണ്ടും കെട്ടിപ്പിണഞ്ഞ് കിടക്കും. അങ്ങനെ എത്രനേരമെന്നറിയില്ല. ആദ്യത്തെ മഴയ്ക്ക് , അണ്ണാന്‍ കാര്‍ന്ന പേരയ്ക്കബാക്കിയുടെ മേലെ ചുവപ്പന്‍ ഇതളുകള്‍ വന്ന് ശയിക്കും . പിന്നെ ആദ്യത്തെ ഓളത്തിന്‌ ഒഴുകും . അങ്ങനെ എത്രനേരമെന്നറിയില്ല, എവിടെവരെയെന്നറിയില്ല. രാവിലെ നാനാജാതി കിളികള്‍ വന്നും ഇരുന്നും വിളിച്ചും കൂവിയും കലഹിച്ചും കാഷ്ടിച്ചും പോകും .

പേരച്ചുവട്ടില്‍ ഇരിക്കാനും കിടക്കാനും പാകത്തില്‍ ഒരു ശിഖരം .അതില്‍ ചാരിക്കിടന്നാല്‍ വളവുതിരിഞ്ഞ് സിനിമാപ്പരസ്യങ്ങളുമായി പത്രക്കാരന്‍ വരുന്നതുകാണാം . പത്രക്കാരന്‌ പ്രത്യേക സമയമൊന്നുമില്ല. ഒമ്പതുമുതല്‍ പന്ത്രണ്ടുവരെ ഏതുസമയത്തുമാകാം . അപൂര്‍വം ചിലപ്പോള്‍ വൈകുന്നേരങ്ങളിലുമാകാം .

Monday, March 16, 2009

2

എത്രയോകാലമായി നാം ഇരയേയും വേട്ടക്കാരനേയും കുറിച്ച് വാതോരാതെ വിലപിച്ചുകൊണ്ടിരുന്നു. നമ്മുടെ വാക് യുദ്ധങ്ങളില്‍ എത്രവട്ടം മാറിമാറി നാമത്‌ പ്രയോഗിച്ചിരിക്കുന്നു. വാസ്തവത്തില്‍ ആരായിരുന്നു ഇര? ആരായിരുന്നു വേട്ടക്കാരന്‍ ? ഒരിര അനിവാര്യമായിരിക്കുന്ന ഒരാള്‍ വേട്ടക്കാരനാണോ? ഒരു വേട്ടക്കാരന്‍ അനിവാര്യമായിരിക്കുന്ന ഒരാള്‍ ഇരയാണോ? നമ്മുടെ എലിയും പൂച്ചയും കളിയില്‍ നാമിരുവരും മാറിമാറി എലിയും പൂച്ചയുമായിക്കൊണ്ടിരുന്നു എന്ന് ഇനി എന്നാണു നാം അംഗീകരിക്കുക? ഈ കളിയുടെ വിചിത്രമായ ഘടനയില്‍ നിന്ന് നാമെന്നാണ്‌ പുറത്തുവരിക? അല്ലെങ്കില്‍ ഞാനെന്തിനാണ്‌ ഇപ്പോഴും നാമെന്ന് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്‌?

Sunday, March 15, 2009

1

അപ്പോള്‍, ഋതുക്കളെക്കുറിച്ചാണ്‌ ഞാന്‍ ആലോചിച്ചുകൊണ്ടിരുന്നത്. ഋതുക്കള്‍ മാറുന്നതിനനുസരിച്ച് മാറിക്കൊണ്ടേയിരിക്കുന്ന ശരീരത്തെക്കുറിച്ച്. ഇലകളെല്ലാം പൊഴിച്ച് കാക്കകള്ക്ക് വന്നിരുന്നു കാഷ്ഠിക്കുന്നതിനുവേണ്ടിമാത്രമായി ഒരു വേനല്‍ മുഴുവന്‍ ഞാന്‍ പിടിച്ചുനിന്നത്‌ എന്തിനുവേണ്ടിയായിരുന്നു? ഒരു മഴപെയ്യുമ്പോള്‍തന്നെ തളിര്‍ക്കാനുള്ള എന്റെ ആവേഗത്തെ പിടിച്ചുനിര്‍ത്താനാവില്ലെന്ന് എനിക്കറിയില്ലായിരുന്നോ? എന്നോടു ചോദിക്കാതെതന്നെ വേരുകള്‍ ഒരോതുള്ളി ജലത്തിനും പിന്നാലെ പരക്കം പായുമെന്ന് എനിക്കറിയില്ലായിരുന്നോ? ലോകത്ത് സ്വതന്ത്രമായി വേരുകള്‍ മാത്രമേയുള്ളുവെന്ന് എനിക്കറിയില്ലായിരുന്നോ? എല്ലാം എനിക്കറിയാമായിരുന്നു. ഒന്നും എനിക്കറിയില്ലായിരുന്നു. ഞാന്‍ എല്ലാമായിരുന്നു. ഞാന്‍ ആരുമല്ലായിരുന്നു.

വേരുകള്‍ , വേരുകള്‍ മാത്രമേ സത്യമായിട്ടുള്ളു. ഈ ഉടല്‍ മുഴുവന്‍ ഉപേക്ഷിച്ചുപോകുന്ന വേരുകളെക്കുറിച്ച് ഇനി ഞാന്‍ എന്തുപറയാനാണ്‌.. ?.. എന്നെവിട്ടകലും വേരുകള്‍ ... എനിക്കു വിട്ടുപോകാനാവില്ലെന്നറിഞ്ഞുകൊണ്ടുമാത്രം എന്നെവിട്ടെവിടേക്കോപോകും വേരുകള്‍...